തളരാത്ത വിജയം


ഇവിടെ രോഗം നിശ്ചയദാര്‍ഡ്യത്തിനു മുന്നില്‍ കീഴടങ്ങുന്നു. ആറാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നപ്പോഴും കണ്ണൂര്‍ ജില്ലയില്‍ കോട്ടപ്പാറ മണിപ്പാറ വാണിയക്കിഴക്കേല്‍ ഷാജി മാത്യുവിന്‍റെ മനസ് തളര്‍ന്നില്ല. മറിച്ച്, പൂര്‍ണ ആരോഗ്യമുള്ളവര്‍പോലും പലപ്പോഴും തോറ്റു പിന്മാറുന്ന കൃഷിയുടെ ലോകമാണ് ഇദ്ദേഹം ഉപജീവനത്തിനായി തിരഞ്ഞെടുത്തത്. വിധിയെ പഴിച്ച് ജീവിതം പാഴാക്കാതെ ഒന്നാം ക്ലാസില്‍ വച്ച് മുടങ്ങിപ്പോയ പഠനം പൂര്‍ത്തീകരിച്ചശേഷം  കര്‍ഷകനായിരുന്ന അച്ഛന്‍റെ വഴിയിലേക്ക് ഷാജിയും എത്തി. അച്ഛന്‍ നടത്തിയിരുന്ന നഴ്സറിയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സജീവമായി ഇടപെട്ടുകൊണ്ടായിരുന്നു തുടക്കം. ബഡ്ഡിങും ഗ്രാഫ്റ്റിങും ലെയറിംഗുമൊക്കെ ഈ മനക്കരുത്തിനു മുന്നില്‍ വേഗത്തില്‍ വഴങ്ങി. നഴ്സറി നടത്തിപ്പിനു പുറമേ സ്വന്തമായി അധ്വാനിച്ച് മികച്ചൊരു കൃഷിയിടവും ഷാജി ഒരുക്കിയെടുത്തു. 

ഇപ്പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി കാര്‍ഷികമേഖലയില്‍ ഇദ്ദേഹം സജീവമാണ്. കുടുംബസ്വത്തായി ലഭിച്ച അഞ്ചേക്കറിലധികം വരുന്ന കൃഷിയിടത്തില്‍ ഒട്ടുമിക്ക വിളകളുമുണ്ട്. നാണ്യവിളകള്‍ മുതല്‍ പഴവര്‍ഗങ്ങള്‍ വരെ ആദായമാര്‍ഗമൊരുക്കുന്നു. ഇതിനു പുറമേ സുഗന്ധവിളകളും ഔഷധച്ചെടികളും ഈ കൃഷിയിടത്തിലുണ്ട്. ഇടവിളകളായി
വാഴയും ചേനയും കാച്ചിലും മരച്ചീനിയുമൊക്കെ കൃഷിചെയ്യുന്നുമുണ്ട്. കൃഷിക്കു പുറമേ പശുവളര്‍ത്തലും തേനീച്ചവളര്‍ത്തലുമൊക്കെയുണ്ട്. പശുവിനുള്ള തീറ്റപ്പുല്ലും സ്വന്തമായി കൃഷിചെയ്യുകയാണ് ചെയ്യുന്നത്.  


ഇതിനിടെ സ്വന്തമായി ഒരു നഴ്സറിയും ഷാജി ആരംഭിക്കുന്നതിനും ഷാജി സമയം കണ്ടെത്തി. നഴ്സറി നടത്തിപ്പില്‍ അച്ഛനില്‍നിന്നു പകര്‍ന്നുകിട്ടിയ കൃഷിയറിവുകളാണ് ഷാജിക്ക് ഏറെ പ്രയോജനപ്പെട്ടത്. ഇതിനുപുറമേ, ഇതുമായി ബന്ധപ്പെട്ട മാസികകളും ലേഖനങ്ങളുമൊക്കെ വായിച്ചും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി ചെറിയ രീതിയില്‍ ഒരു നഴ്സറി ആരംഭിച്ചു. ഷാജിയുടെ കൈയില്‍നിന്നു വാങ്ങുന്ന തൈകള്‍ നല്ല ഫലം തരുമെന്നൊരു വിശ്വാസം നാട്ടുകാര്‍ക്കിടയില്‍ ഉണ്ടായതോടെ നഴ്സറി വിജയമായി. പിന്നീട് പതിയെ രണ്ടേക്കറോളം സ്ഥലത്തായി നഴ്സറി വ്യാപിപ്പിച്ചു. കൃഷിവകുപ്പിന്‍റെ അംഗീകാരവും നേടിയ ഷാജിയുടെ നഴ്സറിയില്‍നിന്നും കൃഷിഭവനുകള്‍വഴി വിതരണം ചെയ്യുന്നതിനാവശ്യമായ കുരുമുളകുവള്ളികളും തെങ്ങിന്‍തൈകളും കൊണ്ടുപോകാറുണ്ട്. തൈകളുടെ നിര്‍മ്മാണത്തില്‍ പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഷാജിയുടെ പ്രധാന ഹോബി. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്തതാണ് 'വാണിയക്കിഴക്കേല്‍ ജാതി' എന്നയിനം തൂക്കം കൂടുതലുള്ള ജാതിക്കായ. നൂറു കായ്കള്‍കൊണ്ടുതന്നെ ഒരു കിലോ തികയ്ക്കാം. ഇതിന്‍റെ ജാതിപത്രിക്കു പോലും മൂന്നുഗ്രാം തൂക്കമുണ്ടാകും. 


ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ന്യൂസിലാന്‍റ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത് ഇദ്ദേഹത്തിന്‍റെ കാര്‍ഷകജീവിതത്തില്‍ വഴിത്തിരിവായി. കൃഷി ആധുനികവല്‍ക്കരിക്കണമെന്ന ആശയം ലഭിക്കുന്നത് ഈ യാത്രയ്ക്കിടയിലാണ്. പത്തുസെന്‍റില്‍ പോളിഹൗസ് കൃഷി തുടങ്ങിയാണ് ഇതിനു തുടക്കമിട്ടത്. ആറുലക്ഷംരൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച പോളിഹൗസില്‍ പയറും സാലഡ് വെള്ളരിയുമാണ് കൃഷിചെയ്യുന്നത്. കുറഞ്ഞ സ്ഥലത്ത് കുറച്ച് അധ്വാനത്തിലൂടെ കൂടുതല്‍ വിളവുണ്ടാക്കാമെന്നതാണ് പോളിഹൗസിന്‍റെ മെച്ചം. മാത്രമല്ല, പോളിഹൗസ് ഒരിക്കല്‍ നിര്‍മ്മിച്ചാല്‍ പിന്നീട് വര്‍ഷങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം.

 
പക്ഷേ, കൃത്യമായ കൃഷിരീതികള്‍ ഇക്കാര്യത്തില്‍ പാലിക്കേണ്ടുതുണ്ടെന്ന് ഷാജി ഓര്‍മിപ്പിക്കുന്നു. ചെറിയൊരു അശ്രദ്ധപോലും കൃഷി നഷ്ടത്തിലാക്കും. പോളിഹൗസിലെ ചെടികളുടെ പരിചരണത്തിനായി ദിവസവും സമയം മാറ്റിവയ്ക്കാനുണ്ടെങ്കില്‍ മാത്രമേ ഇതുകൊണ്ടുള്ള പ്രയോജനം ലഭിക്കുകയുള്ളുവെന്നും ഇദ്ദേഹം ഓര്‍മിപ്പിക്കുന്നു. കൃത്യമായ തോതിലുള്ള കാറ്റും ചൂടും വെളിച്ചവും പോളിഹൗസ് കൃഷിയില്‍ പ്രധാനമാണ്. വെള്ളവും വളവും ഡ്രിപ്പ് സംവിധാനത്തിലൂടെയാണ് നല്‍കുന്നതിനുള്ള ക്രമീകരണം ഷാജി ഒരുക്കിയിട്ടുണ്ട്. ശ്രദ്ധയോടെയുള്ള പരിചരണം പോളിഹൗസില്‍ നിന്നും മികച്ച ആദായം നേടുന്നതിനു വഴിയൊരുക്കുമെന്ന് ഇദ്ദേഹം തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറയുന്നു. വിധിയോടു പൊരുതി നേടിയ ഈ വിജയത്തിനു പത്തരമാറ്റിന്‍റെ തിളക്കം. 

ഷാജി മാത്യു
വാണിയക്കിഴക്കേല്‍, മണിപ്പാറ, കോട്ടപ്പാറ, കണ്ണൂര്‍
ഫോണ്‍: 9447684986






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237145